ആലപ്പുഴ: ഇന്ത്യൻ ദേശീയ ഗാനമായ ജനഗണമനയുടെ പകര്‍പ്പാവകാശം ഉന്നയിച്ച് സോണി മ്യൂസിക് കമ്പനി. ഡോക്യുമെന്ററി ചലച്ചിത്രത്തിൽ ഇന്ത്യന്‍ ദേശീയ ഗാനമായ ‘ജനഗണമന’ ആലപിച്ചതിന് പകര്‍പ്പാവകാശലംഘനം ആരോപിച്ചിരിക്കുകയാണ് സോണി മ്യൂസിക് ഇന്ത്യ.
രാജ്യാന്തര ശ്രദ്ധ നേടിയ ‘സാറാ താഹ തൗഫീക്ക്’എന്ന ഡോക്യുമെന്ററിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കാണാനായി പ്രൈവറ്റ് ഫയല്‍ ആയി ചിത്രം യൂട്യൂബില്‍ അപ് ലോഡ് ചെയ്തപ്പോഴാണ് സോണി കോപ്പിറൈറ്റ് അവകാശം ഉന്നയിച്ചതെന്ന് സംവിധായകന്‍ ശരത് കൊറ്റിക്കല്‍. സോണി മ്യൂസിക് പോലൊരു സ്വകാര്യ കമ്ബനി എങ്ങനെയാണ് നമ്മുടെ രാജ്യത്തിെന്റ ദേശീയഗാനം ഉപയോഗിക്കുന്നതില്‍ പകര്‍പ്പാവകാശലംഘനം ഉയര്‍ത്തുന്നതെന്ന് ശരത് ചോദിക്കുന്നു.
സോണി കമ്പനിയുടെ അവകാശവാദം സമ്മതിച്ച് കൊടുക്കുകയാണെങ്കില്‍ സര്‍ക്കാറുകളുടെ പരിപാടികളിലെ ദേശീയ ഗാനാലാപനം പോലും സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം നഷ്ടമാകുന്ന സ്ഥിതിവരുമെന്ന് സംവിധായകന്‍ ശരത് ’മാധ്യമ’ത്തോട് പറഞ്ഞു. ഇത് തെന്റ ചിത്രവുമായി ബന്ധപ്പെട്ട വിഷയം അല്ലെന്നും രാജ്യത്തിെന്റ ദേശീയഗാനത്തിെന്റ അവകാശത്തെ ചോദ്യം ചെയ്യുന്ന ഗൗരവമേറിയ വിഷയമാണെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
മട്ടാഞ്ചേരി ജൂതത്തെരുവില്‍ ജീവിച്ചിരുന്ന പ്രായം കൂടിയ ജൂതവനിതയായിരുന്ന സാറാ കോഹനെയും അവരുടെ ജീവിതത്തിലേക്ക് കടന്നുവന്ന താഹയുടെയും തൗഫീഖിെന്റയും ജീവിത കഥയാണ് ശരത് സംവിധാനം ചെയ്ത ഡോക്യുമെന്ററി പറയുന്നത്. ചിത്രത്തില്‍ സാറ ഉള്‍പ്പെടെ ദേശീയഗാനം ആലപിക്കുന്ന രംഗത്തിനാണ് സോണി കമ്ബനി യൂട്യൂബില്‍ കോപ്പിറൈറ്റ് ഉന്നയിച്ചിരിക്കുന്നത്. ഡോക്യുമെന്ററിയുടെ ആഗോള തലത്തിലുള്ള ആദ്യപ്രദര്‍ശനം മാര്‍ച്ചിന് ഒന്നിന് ഇസ്രായേലില്‍ നടത്തിയപ്പോള്‍ സംവിധായകന്‍ വിശിഷ്ടാതിഥിയായി പെങ്കടുത്തിരുന്നു. തൃശൂര്‍ രാമ വര്‍മപുരം സ്വദേശിയാണ് 29 കാരനായ ശരത് കൊറ്റിക്കല്‍.
നേരത്തേ തൃശൂര്‍ പൂരത്തിെന്റ വാദ്യമേളങ്ങളുടെ ശബ്ദലേഖന അവകാശം ഉന്നയിച്ച് ഇതേ പോലെ സോണി രംഗത്ത് വന്നിരുന്നു. അന്ന് ഓസ്കര് അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടി കമ്ബനിക്ക് വേണ്ടി പൂരത്തിെന്റ ശബ്ദം ലൈവ്റെക്കോഡിങ്ങ് നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നീട് ആരെങ്കിലും പൂരത്തിെന്റ ശബ്ദം റെക്കോഡ് ചെയ്ത് ഉപയോഗിക്കുന്ന വേളയില്‍ സാങ്കേതിക വിദ്യയിലൂടെ അത് കണ്ടെത്തി ചോദ്യം ചെയ്തിരുന്നു.